നൂഹ് നബി (അ)

 
 
 
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ

"എന്‍റെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും".

അധ്യായം 11 ഹൂദ്‌ - ആയത്ത് 47 )
 
 
====================================================================
 
 
رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا

"എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌ പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക്‌ നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ".


അധ്യായം 71 നൂഹ് - ആയത്ത് 28 )
 
 
=====================================================================
 
കുറിപ്പ്

950 വര്‍ഷം സ്വന്തം ജനതയെ സത്യവിശ്വാസത്തിലേക്ക്‌ ക്ഷണിച്ചു കൊണ്ടിരിക്കുകയും, അത്രയുംകാലം ആ ജനതയില്‍നിന്നും എതിര്‍പ്പും പരിഹാസവും ഭീഷണിയും സഹിച്ചുകൊണ്ടിരിക്കുകയും ചെയ്ത പ്രവാചകനായിരുന്നു നൂഹ് നബി (അ). ഈ കാലഘട്ടത്തിനിടയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ഇനി ഈ ജനതയില്‍ പ്രതീക്ഷയ്ക്കു വകയില്ല എന്നു ബോധ്യമായപ്പോള്‍ അദ്ദേഹം ആ ജനതയുടെ കാര്യത്തില്‍ പ്രാര്‍ഥിച്ച പ്രാര്‍ത്ഥന അധ്യായം 71 ലും, അധ്യായം 26 ലെ 117 മത് സൂക്തം മുതലും മറ്റും നോക്കിയാല്‍ കാണാവുന്നതാണ്.
 
 
അവസാനം ധിക്കാരികളായ ആ സമൂഹത്തിനുമേല്‍ അല്ലാഹു ശിക്ഷയിറക്കാന്‍ പോകുന്നതിനു മുന്നോടിയായി നൂഹ് നബി (അ) യോട് ഒരു കപ്പല്‍ നിര്‍മ്മിക്കുവാനും, ആ കപ്പലില്‍ അദ്ദേഹത്തിന്റെ സ്വന്തക്കാരെയും, അതുപോലെ എല്ലാ വസ്തുക്കളില്‍നിന്നള്ള ഈരണ്ടു ഇണകള്‍ വീതവും കയറ്റാനും അല്ലാഹു കല്പിച്ചിരുന്നു. അദ്ദേഹം അപ്രകാരം പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വന്തം മകന്‍ അതില്‍ കയറാന്‍ കൂട്ടാക്കാതിരിക്കുകയും അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയനാകുന്ന കാഴ്ച അദ്ദേഹത്തിന് ഏറെ സങ്കടമുണ്ടാക്കുകയും ചെയ്തപ്പോള്‍ ആ മകനുവേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. സത്യവിശ്വാസം സ്വീകരിക്കാന്‍ തയ്യാറാകാതെ ധിക്കാരം കാണിക്കാന്‍ തയ്യാറായ ഒരാളാണ് ആ മകനെന്നും, അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായിട്ടുള്ള അത്തരം ആളുകള്‍ സത്യവിശ്വാസികളുടെ സ്വന്തക്കാരില്‍ പെടില്ല എന്നും, ആയതിനാല്‍ മകനുവേണ്ടിയുള്ള ആ പ്രാര്‍ത്ഥന തെറ്റായിപ്പോയി എന്നും അല്ലാഹു നൂഹ് നബി (അ) ബോധ്യപ്പെടുത്തുകയുണ്ടായി. അപ്പോഴാണ്‌ നൂഹ് നബി (അ) അധ്യായം 11 ഹൂദ്‌ - ആയത്ത് 47 ല്‍ കാണുന്ന പ്രാര്‍ത്ഥന നടത്തിക്കൊണ്ട് പാപമോചനത്തിനു തേടിയത്.
 
 
മരണംവരെ അവിശ്വാസത്തില്‍ കഴിഞ്ഞുകൂടുകയും അങ്ങനെതന്നെ മരണപ്പെട്ടുപോകുകയും ചെയ്തവര്‍ക്കുവേണ്ടി പാപമോചനത്തി
നായി തേടാന്‍ പാടില്ല എന്നതാണ് അല്ലാഹുവിന്റെ കല്പന. ഇബ്റാഹീം നബി (അ) യും തന്റെ പിതാവിനുവേണ്ടി പ്രാര്‍ഥിച്ച ഒരു പ്രാര്‍ഥന അധ്യായം 26 ലെ സൂക്തം 86 ല്‍ കാണാം. ആ പ്രാര്‍ത്ഥന സത്യവിശ്വാസികള്‍ മാതൃകയാക്കരുത് എന്ന് അധ്യായം 60 ലെ നാലാം സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയതില്‍ നിന്നും ഇതേ കാര്യം തന്നെയാണ് ബോധ്യമാകുന്നത്.

No comments:

Post a Comment